top of page

ചതുരംഗപ്പാറ

  • Vince Vijayan
  • Jan 12, 2017
  • 2 min read

പഞ്ചപാണ്ഡവന്മാര് വനവാസക്കാലത്ത് ചതുരംഗം കളിച്ച പാറയാണ് ഈ പഞ്ചായത്ത് അതിര്ത്തിയിലുള്ള ചതുരംഗപ്പാറ എന്ന് സ്ഥലത്തിന്റെ ഐതിഹ്യമായി പഴമക്കാര് പറയുന്നു. ഈ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളുടെ പേരുകള് എല്ലാം തന്നെ പുരാണങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആദിവാസികള് ഇവിടെ കുടിയേറിപ്പാര്ത്തത് വിലപിടിപ്പുള്ള വനവിഭവങ്ങള് സുലഭമായി ലഭിക്കുന്നതുകൊണ്ടും ഭക്ഷണത്തിന് ആവശ്യമായ കാട്ടുകിഴങ്ങുകളും, കായ്കനികളും വനജീവികളായ മാന്, കേഴ, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെ യഥേഷ്ടം വേട്ടയാടാന് ലഭിക്കുന്നതുകൊണ്ടും ആയിരുന്നു. ആ കാലഘട്ടത്തിലും വനസമ്പത്തുകളായ തേന്, കുന്തിരിക്കം, മൃഗങ്ങളുടെ തുകല്, കാട്ടുകുരുമുളക്, കാട്ടുമഞ്ഞള്, ഏലക്കായ്, അപൂര്വ്വങ്ങളായ ഔഷധസസ്യങ്ങള് തുടങ്ങിയവ ശേഖരിച്ച് തമിഴ്നാട്ടില് കൊണ്ടുപോയി വിറ്റഴിച്ചിരുന്നു. അവര് തമിഴ്നാടുമായി ബന്ധപ്പെടുന്നതിന് ഉപയോഗിച്ചിരുന്ന കാട്ടുപാതകള് ഇപ്പോഴും ജനങ്ങള് ഉപയോഗിച്ചുപോരുന്നു. 1927-ല് തമിഴ്വംശജരായ കുടിയേറ്റകര്ഷകര് വ്യാപകമായി ഉടുമ്പന്ചോല ഗ്രാമപഞ്ചായത്തില് കുടിയേറിപ്പാര്ത്തു. മധുരജില്ലയുടെ വിവിധ പ്രദേശങ്ങളില് നിന്നും ചതുരംഗപ്പാറ, ചാക്കുളുത്തിമെട്ട്, ബോഡിമെട്ട് തുടങ്ങിയ സ്ഥലങ്ങളിലൂടെ കാല്നടയായിട്ടാണ് ഇവര് എത്തിച്ചേര്ന്നുകൊണ്ടിരുന്നത്. 1950-മുതല് മലയാളികളായ കുടിയേറ്റ കര്ഷകര് ഈ മേഖലയില് എത്തിത്തുടങ്ങി. കൊല്ലം, ആലപ്പുഴ, ചങ്ങനാശ്ശേരി, പാലാ, മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ പ്രദേശങ്ങളില് നിന്നും വന്നവരാണ് ആദ്യ മലയാളികളായ കുടിയേറ്റക്കാര്. വനം കൊള്ളക്കാരുടെ കേളീ രംഗമായിരുന്നു ഈ പ്രദേശം. വിലപിടിപ്പുള്ള പല സമ്പത്തുകളും കൊള്ളയടിച്ച് അവര് തമിഴ്നാട്ടില് വിറ്റുവന്നിരുന്നു. കുമിളി-മുന്നാര് റോഡിന്റെ നിര്മ്മാണം പൂര്ത്തീകരിച്ചതോടുകൂടി ഉടുമ്പന്ചോല കേന്ദ്രീകരിച്ച് കൂടുതല് ആളുകള് താമസം തുടങ്ങി. 1936 മുതല് ഉള്ള പട്ടയ വസ്തുക്കള് ഇവിടെ ഉണ്ട്. ഇത് തമിഴ് വംശജരുടേതാണ്. ഈ കാലഘട്ടത്തില് വാര്ത്താവിനിമയ സൌകര്യങ്ങള് ഒന്നും തന്നെ ഈ പഞ്ചായത്തില് ഇല്ലായിരുന്നു. ഉടുമ്പന്ചോല ആസ്ഥാനമായി ഉടുമ്പന്ചോല താലൂക്ക്, കോടതി, പോലീസ് സ്റ്റേഷന് തുടങ്ങിയവ പ്രവര്ത്തനം ആരംഭിച്ചതോടുകൂടി ഉടുമ്പന്ചോലയില് വാര്ത്താവിനിമയ രംഗത്തെ ആദ്യപടിയായ അഞ്ചല് ഓഫീസ് നിലവില് വന്നു. 1992-ല് ആണ് ടെലിഫോണ് സൌകര്യം ഉടുമ്പന്ചോല ഗ്രാമപഞ്ചായത്തില് എത്തപ്പെട്ടത്. കാട്ടുമൃഗങ്ങളോടും, കാലാവസ്ഥയോടും, രോഗങ്ങളോടും മല്ലടിക്കുന്ന ജനങ്ങള് മറ്റെല്ലാം മറന്ന് മണ്ണിനെ പൊന്നാക്കാന് ഒറ്റക്കെട്ടായി പ്രയത്നിച്ചു. പട്ടയത്തിനും, മിനിമം കൂലിയ്ക്കും മറ്റ് അത്യാവശ്യങ്ങള്ക്കും മലയോര കര്ഷകസംഘത്തിന്റെയും ഹൈലാന്ഡ് കര്ഷക യൂണിയന്റേയും നേതൃത്വത്തില് നടന്ന പ്രക്ഷോഭങ്ങളില് ഐക്യത്തോടും നിശ്ചയദാര്ഢ്യത്തോടും ഇവര് ഒറ്റക്കെട്ടായി അണിനിരന്നു. ഈ പഞ്ചായത്തില് ആദ്യമായി നിലവില് വന്ന വിദ്യാഭ്യാസ സ്ഥാപനം ചെമ്മണ്ണാര് സെന്റ് സേവ്യേഴ്സ് എല്.പി.സ്കൂള് ആണ്. നിലവിൽ ഇതു ഹയർ സെക്കൻറ്ററി സ്കൂൾ ആണ്. അവിടാണ് ഞാൻ 12th ക്ലാസ് വരെ പഠിച്ചത്.

കാര്ഷികചരിത്രം ആദ്യകാലത്തെ പ്രധാന കൃഷി ഏലം ആയിരുന്നു. മലയാളികളുടെ കുടിയേറ്റത്തോടുകൂടി നെല്ല്, മരച്ചീനി, വാഴ തുടങ്ങിയവ കൃഷിചെയ്യാനാരംഭിച്ചു. വന്യമൃഗങ്ങളുടെ ഉപദ്രവംമൂലം മറ്റു കൃഷികളിലേക്ക് കര്ഷകര് ശ്രദ്ധകേന്ദ്രീകരിച്ചു. തുടര്ന്ന് കുരുമുളക്, കാപ്പി, തെങ്ങ്, കമുക്, കൊക്കോ, ഇഞ്ചി, തേയില മുതലായവ കൃഷി ചെയ്യുവാന് തുടങ്ങി. മുഖ്യവിളയായ ഏലത്തിന്റെ വിലത്തകര്ച്ചയും മാരകമായ രോഗങ്ങളും നിമിത്തം കര്ഷകര് കുരുമുളക് കൃഷി വന്തോതില് ആരംഭിച്ചു. അതിവര്ഷം, കടുത്ത വേനല്, കൊടുങ്കാറ്റ് എന്നിവമൂലവും പലതരം രോഗങ്ങള് മൂലവും കുരുമുളക് കൃഷി പാടെതകര്ന്നു. കുരുമുളക് ചെടികള് നാശോന്മുഖമായതോടുകൂടി കര്ഷകര് വീണ്ടും ഏലം, കാപ്പി, തേയില എന്നിവയിലേക്ക് തിരിഞ്ഞു. മാറിമാറിയുള്ള കൃഷി രീതികള് കര്ഷകരെ സാമ്പത്തികമായും മാനസികമായും തകര്ത്തു. വനനശീകരണം മണ്ണൊലിപ്പിന് കാരണമായി. കാലവര്ഷം നല്ല രീതിയില് ലഭിക്കുന്ന പ്രദേശമാണിത്. കാലവര്ഷത്തോടൊപ്പം ശക്തിയായ കാറ്റും, ഉരുള്പൊട്ടലും ഉണ്ടാകാറുണ്ട്. മെയ്, ജൂണ്, ജൂലായ് മാസങ്ങളിലാണ് ഏറ്റവും കൂടുതല് മഴ ലഭിക്കുന്നത്. ഈ കാലത്ത് വമ്പിച്ച കൃഷി നാശവും വ്യാപകമായി വീടുകള് നശിക്കുകയും ചെയ്യുന്നു. സെപ്റ്റംബര്, ഒക്ടോബര് മാസങ്ങളില് ശക്തിയായ തുലാവര്ഷം അനുഭവപ്പെടുന്നു. 1927-ല് തമിഴ് വംശജരായ കര്ഷകര് ഉടുമ്പന്ചോല പഞ്ചായത്തിന്റെ വിവിധ മേഖലകളില് കുടിയേറിയതോടെ ഏലം കൃഷി വ്യാപകമായി ആരംഭിച്ചു. തുടര്ന്ന് കുടിയേറ്റകര്ഷകരും ഇവിടെ എത്തിയതോടെ ഏലം കൂടാതെ നെല്ല്, കപ്പ, ചേമ്പ്, വാഴ തുടങ്ങിയ സ്ഥിര ദേഹണ്ഡങ്ങളും കൃഷി ചെയ്യാന് ആരംഭിച്ചു. വന്യമൃഗങ്ങളുടെ നിരന്തരശല്യം, പ്രതികൂല കാലാവസ്ഥ ഇവ കാരണം ഭക്ഷ്യവിള കൃഷി തുടര്ന്നു പോകുന്നതിന് സാധിച്ചില്ല. തന്മൂലം കര്ഷകരുടെ ശ്രദ്ധ നാണ്യവിളകളിലേക്ക് തിരിഞ്ഞു. തല്ഫലമായി ഉടുമ്പന്ചോല പഞ്ചായത്തില് കുരുമുളക് കൃഷി വ്യാപകമായി. പ്രത്യേകിച്ച് മാവടി, നാല്പ്പതേക്കര്, ചെമ്മണ്ണാര് തുടങ്ങിയ മേഖലകളില് കുരുമുളക് കൃ

Chathurangapara Viewpoint

ഷി പെട്ടെന്ന് വ്യാപിച്ചു. കരുമുണ്ട, ചെങ്ങന്നൂര്, നീലമുണ്ടി എന്നീ ഇനങ്ങള് കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളില് നിന്നും കൊണ്ടുവന്നാണ് കൃഷി ചെയ്തത്. വളരെ വേഗത്തില് പടര്ന്നു പിടിച്ച ദ്രുതവാട്ടം എന്ന രോഗം കുരുമുളക് കൃഷി നാശോന്മുഖമാക്കി. ഇതില് നിന്നും കര്ഷകര്ക്ക് മോചനം ലഭിക്കുന്നതിനുവേണ്ടി കുരുമുളക് സംരക്ഷണ സമിതികള് പ്രവര്ത്തനം ആരംഭിക്കുകയും കൃഷി വകുപ്പ് വഴി ഈ രോഗത്തിനെതിരെ മരുന്നു തളിക്കുന്നതിനും മണ്ണ് കുതിര്ക്കുന്നതിനുമുള്ള കുമിള് നാശിനികള് കര്ഷകരിലെത്തിക്കുവാനുള്ള നടപടികള് ആരംഭിച്ചു. കൂടെക്കൂടെയുള്ള പ്രകൃതിക്ഷോഭം കുരുമുളക് കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ഉല്പാദനക്ഷമത കുറയ്ക്കുകയും ചെയ്തു. കാര്ഷിക മേഖലയായ ഈ പഞ്ചായത്തില് കന്നുകാലി വളര്ത്തല് ഒരു പ്രധാന ഉപതൊഴിലാണ്. പശു, എരുമ, ആട് എന്നിവയാണ് വളര്ത്തുമൃഗങ്ങള്.

Comments


vincevijayan.com

+91-7025109932

Kerala, India

  • Facebook
  • Twitter
  • LinkedIn

©2017 by vincevijayan.com. Proudly created with Wix.com

bottom of page